Thursday, March 23, 2017




 
മൊട്ടക്കുന്നിലെ വിശേഷങ്ങൾ

തോടും  പുഴയും  അരുവിയും  പച്ച  വിരിച്ച  കൊച്ചു  കൊച്ചു  മൊട്ടക്കുന്നുകളും കൊണ്ട്  പ്രകൃതി  രമണീയമായ  മൊട്ടക്കുന്നെന്ന  ഗ്രാമം . അദ്ധാനിച്ചു  സ്വന്തം നെറ്റിയിലെ  വിയർപ്പുകൊണ്ട്  അന്നന്നത്തെ  അപ്പം  ഭക്ഷിക്കുന്ന  പരിഷ്ക്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഗ്രാമവാസികൾ .

ആത്മാവ് മുക്കിലെ   ആൽത്തറയും  കൊച്ചയ്യപ്പന്റെ  ചായക്കടയും രാഘവേട്ടന്റെ  പലചരക്കു കടയും  ഗ്രാമത്തിന്റെ  നാഡീകേന്ദ്രങ്ങളായി പ്രവർത്തിച്ച്  ഗ്രാമ സൗന്ദര്യത്തിനു  മാറ്റു  കൂട്ടുന്നു .പരദൂഷണം  പാപ്പിയുടെ പരദൂഷണം  കൂടി  ചേരുമ്പോൾ  അരങ്ങു  പൂർവ്വാധികം കൊഴുക്കുകയായി. 

(എൺപതുകളിലെ ഒരു മദ്ധ്യാഹ്നം )

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ  നിന്നും  ഒന്നുഷാറാവാൻ  പതിവ്  ചായയും സ്വപ്നം  കണ്ട്  കൊച്ചയ്യപ്പന്റെ  ചായക്കട  ലക്ഷ്യമാക്കി  നീങ്ങിക്കൊണ്ടിരിക്കവേ ആണ് പരദൂഷണം പാപ്പി കാഴ്ച്ച കണ്ടത് .

ടാറിടാത്ത റോഡിലെ കുണ്ടിലും കുഴിയിലും കയറി ഇറങ്ങി വരുന്ന  ഗ്രാമത്തിലെ ഏക ഓട്ടോ റിക്ഷയിൽ നിന്നും പുറത്തേക്ക് എന്തോ തള്ളിയിരിക്കുന്നു .പാപ്പി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി ...

 " അല്ലാ !!! എന്താത് ? ഒരാന്റിന   അല്ലെ പുറത്തേക്കിരിക്കുന്നത്   " 

ആരായിപ്പോ ആന്റിനായുമായി " 

ആകാംഷയോടെ പാപ്പി ഓട്ടോറിക്ഷയുടെ ഉള്ളിലേക്ക് നോക്കി . 

" അത് നമ്മുടെ മറിയ ചേടത്തി അല്ലേ ? അവര്   ടി വി   വാങ്ങിയോ ? " 

ഇന്നത്തേക്കുള്ളത് കിട്ടിയ സന്തോഷത്തിൽ പാപ്പി നടപ്പിന് വേഗത കൂട്ടി .

എത്രയും വേഗം ചായക്കട പിടിക്കുക തന്നെ .ഇതിപ്പോ നാലാളുടെ കാതിലെത്തിച്ചില്ലേൽ  മനസ്സിനൊരു  സുഖവുമില്ല .      

" ദാ .... നമ്മുടെ പരദൂഷണം എത്തിയല്ലോ ..."

 ഗ്രാമവാസികൾ  പാപ്പിയുടെ  വരവിലുള്ള  സന്തോഷം  അറിയിച്ചു .

" എന്താ  പാപ്പി  ഇത്ര  തിടുക്കത്തിൽ ? പുതിയ  വാർത്ത  വല്ലതും  തടഞ്ഞോ ? " 

ആഞ്ഞു പിടിച്ചുള്ള നടത്തയിൽ വിയർപ്പിൽ കുതിർന്ന മുഖം തോളിലെ തോർത്തെടുത്ത് തുടച്ചു ബഞ്ചിലെ പൊടിയും ഒന്ന്  തട്ടി പാപ്പി ഉപവിഷ്ടനായി . 

" അയ്യപ്പേട്ടോ ഒരു കാലിച്ചായ "

ചായയ്ക്കുള്ള  ഓർഡർ  കൊടുത്തിട്ടു  തന്നെ തന്നെ  ഉറ്റുനോക്കിയിരിക്കുന്ന ആകാംഷാഭരിതമായ  മുഖങ്ങളിലേക്കു  എന്തോ  മഹാകാര്യം  പറയാൻ പോകുന്ന  ഭാവത്തോടെ  പാപ്പി  ഒന്ന്  നോക്കി .         

 " എന്താന്നു വച്ചാൽ ഒന്ന് പറഞ്ഞു തുലയ്ക്കെടോ ... "

ഉള്ളിലെ ജിജ്ഞാസ അടക്കാനാവാതെ വറീത് മാപ്പിള തന്റെ അക്ഷമ അറിയിച്ചു .

 " അറിഞ്ഞോ ??? "

" എന്തോന്ന്  ???"

 " ദാ പാപ്പി ചായ  "

വിശേഷം കേൾക്കാനുള്ള തിടുക്കത്തിൽ   കൊച്ചയ്യപ്പൻ   ചായ വേഗം കൂട്ടി പാപ്പിയുടെ  കയ്യിൽ  കൊടുത്തിട്ട്‌  അടുത്ത  ബഞ്ചിലിരുന്നു. 

ചൂടുചായ  ഒരിറക്ക്  കുടിച്ച  ശേഷം  പാപ്പി  തുടർന്നു.

 " നമ്മുടെ മറിയ ചേടത്തി     ടി വി     വാങ്ങി ."

" എപ്പോ ??? "

ചുറ്റുമിരുന്നവർ  ഒരേ  സ്വരത്തിൽ  ഒന്നിച്ചാരാഞ്ഞു .

" ദാ   ഇപ്പൊ   അങ്ങോട്ട്   പോയതേ   ഉള്ളൂ... "

 " കഴിഞ്ഞ   ആഴ്ച്ച   മീൻ  വാങ്ങാൻ  ചെന്നപ്പോൾ  എന്റടുക്കൽ  പറഞ്ഞിരുന്നു ."

പുളു മണി തന്റെ വക പുളുവടിച്ചൊന്നു ഞെളിഞ്ഞിരുന്നു .

" മറിയ ചേടത്തീടെ കയ്യിൽ ഇത്രേം പണമുണ്ടായിരുന്നോ ??? "

" കടം ആയിരിക്കും ...."

 " ഏയ് !!! കടമൊന്നും ആയിരിക്കില്ല... മീനിനൊക്കെ അറപ്പു വിലയല്ലേ എടുക്കുന്നെ ... "

 " ഏതായാലും ഇനി എല്ലാ ആഴ്ച്ചയിലും സിനിമ കാണാമല്ലോ "

വാസൂട്ടൻ തന്റെ മനോഗതം അറിയിച്ചു 

ചർച്ചകൾ ഇങ്ങനെ നീണ്ടു പോയി .       

ഏകദേശം നാലര മണിയോടെ ആൽത്തറ മുക്കിൽ നിന്നും ഒരുകൂട്ടം ഗ്രാമവാസികൾ  ജാഥ കണക്കെ മീൻകാരി മറിയ ചേടത്തിയുടെ കൂര ലക്ഷ്യമാക്കി വച്ചു പിടിച്ചു .
മറിയ ചേടത്തിയുടെ വീടിന്റെ മുന്നിൽ വന്നു ജാഥ നിന്നു. കൂട്ടത്തിലൊരാൾ  ഉറക്കെ വിളിച്ചു
  " മറിയ ചേടത്തിയേ .... കൂയ്...... "
മുറ്റത്തെ ബഹളം കേട്ട് മറിയ ചേടത്തി വാതിൽക്കലെത്തി . 

" എന്താ ... എല്ലാരൂടെ ??? "

 " അത്പിന്നെമറിയ ചേടത്തിയെ ....... നിങ്ങളാ ....ടി വി ഇങ്ങോട്ടൊന്നു

   നീക്കി വച്ചൊന്നു തുറക്കെന്നെ ....ഞങ്ങളൊന്ന് കാണട്ടെ .... "

  മുറ്റത്തെ പൊടിമണ്ണിലേക്കിരിക്കാനായി തുനിഞ്ഞവർ മറിയ ചേടത്തിയുടെ ചോദ്യം  കേട്ട്  ഒന്ന്  നിന്നു .

 " ടി വി യോ ??? ഏതു ടി വി  ??? "

" അത് .... നിങ്ങള്    ടി വി    വാങ്ങി കൊണ്ട് വരുന്നത് കണ്ടെന്നു നമ്മുടെ പരദൂഷണം പാപ്പി പറഞ്ഞല്ലോ ... "

  " ... അതോ ..... ടി വിയൊന്നും  വാങ്ങിയില്ലെടാ പിള്ളാരെ ... സെക്കൻഡ് ഹാൻഡിനൊരു  ആന്റിന  ഒത്തു  കിട്ടിയപ്പോ  അങ്ങ്  വാങ്ങി  എന്നെ ഉള്ളൂ . "     

വളരെ  ലാഘവത്തോടെ  അത് പറഞ്ഞിട്ട്  അടുത്തിരുന്ന  മീൻ  കുട്ടയുമെടുത്ത് തലയിൽ  വച്ചു  ആൾക്കൂട്ടത്തിനിടയിലൂടെ  വൈകുന്നേരത്തെ കച്ചവടത്തിനായി  മറിയ ചേടത്തി നടന്നു നീങ്ങി .

 " മീനേ ..... നല്ല പിടയ്ക്കുന്ന മീനൊണ്ട്  കൊച്ചെ ... എടുക്കട്ടേ .... "

നിരാശരായ  ഗ്രാമവാസികൾ  പരദൂഷണം  പാപ്പിയെ തിരയുമ്പോൾ പാപ്പി

വീട് പിടിക്കുവാനായി ആഞ്ഞു പിടിച്ചു നടക്കുകയായിരുന്നു ...ഒരു

ദിവസം കൂടി തന്നെ കൊണ്ടാവും പോലെ കൊഴുപ്പിക്കാൻ സാധിച്ച

ചാരിതാർഥ്യത്തോടെ ...... മീൻകാരി മറിയ ചേടത്തിയെ മൊട്ടക്കുന്നിലെ ആന്റിന മറിയ ആക്കി മാറ്റിയ സന്തോഷത്തോടെ ……….. 

6 comments:

  1. ഹാ ഹാ ഹാ.ആന്റിന മറിയ.നല്ല പരിണാമം.


    ദുഃഖമല്ലാത്ത കഥകളും എഴുതാൻ അറിയാം അല്ലേ ടീച്ചറേ!!!!?

    ReplyDelete
  2. ആകാശം മുട്ടുന്ന പഴയ ആന്റിനയും അതു തിരിച്ചു ദൂരദർശൻ പിടിയ്ക്കുന്ന പഴയകാലവും...എന്ത് രസമായിരുന്നു ..നന്ദി പഴയ നിഷ്കളങ്ക ഗ്രാമമുഖങ്ങളെ തിരികെ ഓർമ്മയിൽ എത്തിച്ചതിന്...ആശംസകൾ

    ReplyDelete
  3. സത്യത്തിൽ മിസ്റ്റർ പുനലൂരാനോട്‌ ഞാൻ എങ്ങനെയാ നന്ദി പറയണ്ടതെന്നോർക്കുവാരുന്നു. കഥകൾ വായിച്ചു നന്നായി അതിനെ ഉൾക്കൊണ്ടു . ഗ്രാമത്തിലെ ഓർമ്മകൾ ഒരുപാടുണ്ട്‌ പക്ഷേ വായനക്കാർക്കിഷ്ടമാകുമോ എന്നു സംശയിച്ചാണു ഒത്തിരി നീട്ടാതിരുന്നതു . പുനലൂരാനെ പോലെ ഗ്രാമത്തെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം . നല്ല പ്രചോദനം തരുന്നു ഈ കമ്മന്റുകൾ . നന്ദി ഒരുപാട്‌ .

    ReplyDelete
  4. അല്ല ഈ ആന്റിന മാത്രമായി വാങ്ങിയത് എന്തിനാണാവോ? കഥയില്‍ ചോദ്യം ഇല്ലാലോ അല്ലെ.

    ReplyDelete
  5. പുതിയ കഥകള്‍ ഇല്ലേ ടീച്ചറേ???????

    ReplyDelete